സൂര്യരശ്മികൾ മുഖത്ത് വന്നു പതിച്ചപ്പോൾ അപ്പു കണ്ണു തുറന്നു. അവൻ ആൽത്തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. വയർ കത്തിയെരിയുന്ന വിശപ്പ്. 2 ദിവസമായി എന്തെങ്കിലും ശരിക്ക് കഴിച്ചിട്ട്. കയ്യിൽ ബാക്കിയുണ്ടായിരുന്ന ചില്ലറ കൊണ്ട് വാങ്ങിയ ഒരു പഴവും പൈപ്പിലെ വെള്ളവും കൊണ്ട് ഇന്നലെ വയറു നിറച്ചു. വിശപ്പ് കാരണം ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ അത്രയും നേരം കൂടെ വിശപ്പ് അറിയണ്ടായിരുന്നു. ‘ഇന്ന് ഇനി ഒരിത്തിരി ആഹാരത്തിനെന്താ ഒരു വഴി’ അവൻ ചിന്തിച്ചു.
ഒരു ജോലി അന്വെഷിച്ച് എവിടെയൊക്കെ അലഞ്ഞു. ഇത്തിരിപ്പോന്ന തനിക്ക് പറ്റിയ ജോലിയൊന്നും ഇല്ലത്രെ. കൂലി ഒന്നും വേണ്ട ആഹാരം മാത്രം തന്നാൽ മതിയെന്നു പറഞ്ഞിട്ട് പോലും ആരും ഒരു ജോലിയും തന്നില്ല. അവസാനം ഒരു വീട്ടിൽ സഹായത്തിനു നിന്നോളാൻ പറഞ്ഞു. കടയിൽ പോക്കും ചെടിക്ക് നനക്കലും അവിടുത്തെ ചെറിയ കുട്ടിയെ നോക്കലുമൊക്കെ ആയി കുറച്ച് ദിവസം കഴിഞ്ഞ് കൂടി. സന്തോഷത്തോടെ അവിടെ നിൽക്കുമ്പോളാണു ബാലവേല കുറ്റകരമാണെന്നൊക്കെ പറഞ്ഞ് അവിടെ വന്ന ആരൊ അവരെ പേടിപ്പിച്ചത്. അതെന്താണെന്നു അപ്പുനു ആദ്യം മനസ്സിലായില്ല. പിന്നെയാണു കുട്ടികളെ ജോലിക്ക് നിർത്തിയാൽ പോലിസ് പിടിക്കുംന്നാണവർ പറഞ്ഞതെന്നു മനസ്സിലായത്. അങ്ങനെ ആ ജോലി പോയി. അവിടുന്ന് പോരുമ്പൊ അവർ തന്ന കുറച്ച് പൈസ കൊണ്ട് ഇത് വരെ ആഹാരം കിട്ടി. ഇനി എന്ത് വേണംന്നറിയില്ല. എങ്ങനെയെങ്കിലും ഒരു ജോലി കണ്ടു പിടിക്കണം.ആരുടെ മുൻപിലും കൈ നീട്ടരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്.
അമ്മ ഉണ്ടായിരുന്നപ്പോൾ എന്ത് സുഖമായിരുന്നു. അപ്പുവും അമ്മയും കൂടെ സന്തോഷമായിട്ടാണു കഴിഞ്ഞിരുന്നത്. അന്നൊന്നും അപ്പു പട്ടിണി ആയിട്ടില്ല. സ്കൂളിൽ പോയി വരുമ്പോഴെക്കും എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് അന്നത്തേക്കുള്ള വക ഉണ്ടാക്കും. അമ്മ പോയതോടെ എല്ലാം കഴിഞ്ഞു. അമ്മയെക്കുറിച്ചോർത്തതോടെ അപ്പുന് കരച്ചിൽ വന്നു. അമ്മയെ പെട്ടെന്നു വിളിച്ചോണ്ട് പോയ ദൈവത്തിനോട് ദേഷ്യവും.
അവൻ പതിയെ ആൽത്തറയിൽ നിന്നിറങ്ങി അടുത്തുള്ള പൈപ്പിനടുത്തേക്ക് നടന്നു. കുറെ വെള്ളം കുടിച്ചു. ഇനി എന്ത് ചെയ്യണംന്നറിയില്ല. തിരിച്ച് ആൽത്തറയിൽ തന്നെ ചെന്നിരിക്കാം വെയിലിത്തിരി കുറയുമ്പൊ വല്ല ജോലിയും കിട്ടുമോന്ന് അന്വെഷിച്ചിറങ്ങാം. ചിന്തയോടെ അപ്പു ആൽത്തറയിലേക്ക് നടന്നു. പക്ഷെ അധികം നടക്കേണ്ടി വന്നില്ല. മരണം ഒരു പാമ്പിന്റെ രൂപത്തിൽ അവനെ കാത്ത് വഴിയിൽ കിടന്നിരുന്നു.