2010, മേയ് 25

വിശപ്പ്

സൂര്യരശ്മികൾ മുഖത്ത് വന്നു പതിച്ചപ്പോൾ അപ്പു കണ്ണു തുറന്നു. അവൻ ആൽത്തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. വയർ കത്തിയെരിയുന്ന വിശപ്പ്. 2 ദിവസമായി എന്തെങ്കിലും ശരിക്ക് കഴിച്ചിട്ട്. കയ്യിൽ ബാക്കിയുണ്ടായിരുന്ന ചില്ലറ കൊണ്ട് വാങ്ങിയ ഒരു പഴവും പൈപ്പിലെ വെള്ളവും കൊണ്ട് ഇന്നലെ വയറു നിറച്ചു. വിശപ്പ് കാരണം ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ അത്രയും നേരം കൂടെ വിശപ്പ് അറിയണ്ടായിരുന്നു. ‘ഇന്ന് ഇനി ഒരിത്തിരി ആഹാരത്തിനെന്താ ഒരു വഴി’ അവൻ ചിന്തിച്ചു.
ഒരു ജോലി അന്വെഷിച്ച് എവിടെയൊക്കെ അലഞ്ഞു. ഇത്തിരിപ്പോന്ന തനിക്ക് പറ്റിയ ജോലിയൊന്നും ഇല്ലത്രെ. കൂലി ഒന്നും വേണ്ട ആഹാരം മാത്രം തന്നാൽ മതിയെന്നു പറഞ്ഞിട്ട് പോലും ആരും ഒരു ജോലിയും തന്നില്ല. അവസാനം ഒരു വീട്ടിൽ സഹായത്തിനു നിന്നോളാൻ പറഞ്ഞു. കടയിൽ പോക്കും ചെടിക്ക് നനക്കലും അവിടുത്തെ ചെറിയ കുട്ടിയെ നോക്കലുമൊക്കെ ആയി കുറച്ച് ദിവസം കഴിഞ്ഞ് കൂടി. സന്തോഷത്തോടെ അവിടെ നിൽക്കുമ്പോളാണു ബാലവേല കുറ്റകരമാണെന്നൊക്കെ പറഞ്ഞ് അവിടെ വന്ന ആരൊ അവരെ പേടിപ്പിച്ചത്. അതെന്താണെന്നു അപ്പുനു ആദ്യം മനസ്സിലായില്ല. പിന്നെയാണു കുട്ടികളെ ജോലിക്ക് നിർത്തിയാൽ പോലിസ് പിടിക്കുംന്നാണവർ പറഞ്ഞതെന്നു മനസ്സിലായത്. അങ്ങനെ ആ ജോലി പോയി. അവിടുന്ന് പോരുമ്പൊ അവർ തന്ന കുറച്ച് പൈസ കൊണ്ട് ഇത് വരെ ആഹാരം കിട്ടി. ഇനി എന്ത് വേണംന്നറിയില്ല. എങ്ങനെയെങ്കിലും ഒരു ജോലി കണ്ടു പിടിക്കണം.ആരുടെ മുൻപിലും കൈ നീട്ടരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്.
അമ്മ ഉണ്ടായിരുന്നപ്പോൾ എന്ത് സുഖമായിരുന്നു. അപ്പുവും അമ്മയും കൂടെ സന്തോഷമായിട്ടാണു കഴിഞ്ഞിരുന്നത്. അന്നൊന്നും അപ്പു  പട്ടിണി ആയിട്ടില്ല. സ്കൂളിൽ പോയി വരുമ്പോഴെക്കും എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് അന്നത്തേക്കുള്ള വക ഉണ്ടാക്കും. അമ്മ പോയതോടെ എല്ലാം കഴിഞ്ഞു. അമ്മയെക്കുറിച്ചോർത്തതോടെ അപ്പുന് കരച്ചിൽ വന്നു. അമ്മയെ പെട്ടെന്നു വിളിച്ചോണ്ട് പോയ ദൈവത്തിനോട് ദേഷ്യവും.
അവൻ പതിയെ ആൽത്തറയിൽ നിന്നിറങ്ങി അടുത്തുള്ള പൈപ്പിനടുത്തേക്ക് നടന്നു. കുറെ വെള്ളം കുടിച്ചു. ഇനി എന്ത് ചെയ്യണംന്നറിയില്ല. തിരിച്ച് ആൽത്തറയിൽ തന്നെ ചെന്നിരിക്കാം വെയിലിത്തിരി കുറയുമ്പൊ വല്ല ജോലിയും കിട്ടുമോന്ന് അന്വെഷിച്ചിറങ്ങാം. ചിന്തയോടെ അപ്പു ആൽത്തറയിലേക്ക് നടന്നു. പക്ഷെ അധികം നടക്കേണ്ടി വന്നില്ല. മരണം ഒരു പാമ്പിന്റെ രൂപത്തിൽ അവനെ കാത്ത് വഴിയിൽ കിടന്നിരുന്നു.

2010, മേയ് 6

യാത്ര

പ്ലാറ്റ്ഫോമിൽ ഒരു വിധം നല്ല തിരക്കുണ്ട്. ഇപ്പോൾ വന്നു ചേർന്ന ഏതൊ ട്രെയിനിൽ നിന്ന് ഇറങ്ങിയവർ സ്റ്റേഷനു പുറത്തേക്ക് നടക്കുന്നു. അവരുടെ പിന്നാലെ പോർട്ടർമാരും. ട്രെയിൻ വരാൻ ഇനിയുമുണ്ട് മിനിറ്റുകൾ. അവൾ  ഒഴിഞ്ഞ ഇടം നോക്കി ഇരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തിയ പലതരം യാത്രക്കാരുണ്ട് സ്റ്റേഷനിൽ.  ഉറക്കെ സംസാരിച്ച് ബഹളം കൂട്ടിക്കൊണ്ട് കുറച്ച് പേർ ഒരു വശത്തിരിക്കുന്നുണ്ട്. നാടോടികൾ ആയിരിക്കണം.

ഉറക്കെ ചൂളം വിളിച്ച് കൊണ്ട് ഒരു ട്രെയിൻ വന്നു. നീണ്ട യാത്രാക്ഷീണത്താൽ തളർന്ന മുഖങ്ങളുമായി കുറെപേർ അതിൽ നിന്നിറങ്ങി.  വൈകാതെ ആ വണ്ടി കടന്നു പോയി. തിരുവനന്തപുരത്തേക്കുള്ള  ട്രെയിനിന്റെ അനൌൺസ്മന്റ് കേട്ട് അവൾ തന്റെ ചെറിയ ബാഗുമെടുത്ത് എഴുന്നേറ്റു.


ട്രെയിൻ വന്നു നിന്നു. തനിക്ക് കയറാനുള്ള കമ്പാർട്ട്മെന്റ് തേടിപ്പിടിച്ച് അതിൽ കയറി സീറ്റ് കണ്ടെത്തി ഇരുന്നു. സീറ്റുകളിലെല്ലാം ആളുകളുണ്ട്. എതിരെയുള്ള സീറ്റിലുണ്ടായിരുന്ന സ്ത്രീ സൌഹൃദഭാവത്തിൽ ഒന്നു പുഞ്ചിരിച്ചു. അവൾ കഷ്ട്ടപ്പെട്ട് ഒന്നു ചിരിച്ചുവെന്ന് വരുത്തി. എന്നോ കൈമോശം വന്ന് പോയ ഒരു കഴിവ്!! വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി.

ഒന്നു രണ്ട് സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ  കയറിയ രണ്ട് മൂന്ന് പേരിൽ കുറച്ച് പ്രായമാ‍യ ഒരു വല്ല്യപ്പൻ അടുത്ത സീറ്റിൽ വന്നിരുന്നു. വല്ല്യപ്പൻ ഒരു സംസാരപ്രിയനാണ്. എല്ലാവരുടെയും വിശേഷങ്ങൾ ചോദിച്ചും തന്റെ വിശേഷങ്ങൾ പകുത്തും ഇരിക്കുകയാണ് കക്ഷി. എല്ലാവരോടും സംസാരിക്കുന്ന കൂട്ടത്തിൽ അദ്ദേഹം അവളോടും ചോദിച്ചു: ജോലിക്ക് പോകുന്നതാകും അല്ലെ? മറുപടി പറഞ്ഞില്ല. വല്ല്യപ്പൻ അത് പ്രതീക്ഷിച്ചുമില്ലെന്നു തോന്നുന്നു. യാത്രയിലെ വിരസതക്ക് പരിഹാരമെന്നോണം എല്ലാവരും എന്തെല്ലാമൊ സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ട്. അവൾക്ക് ഒന്നിലും താത്പര്യം തോന്നിയില്ല.  പുറകിലേക്ക് ഓടിമറയുന്ന കാഴ്ചകളിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു. കൃഷി ഇറക്കാത്ത പാടങ്ങൾ.....തന്റെ മനസ്സുപോലെ അവയും വരണ്ടു കിടക്കുന്നു....പുറംകാഴ്ചയുടെ നിറങ്ങൾ ഒന്നും മനസ്സിൽ പതിയാതായപ്പൊ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങാൻ ഒരു ശ്രമം നടത്തി. അത് നിഷ്ഫലമാക്കിക്കൊണ്ട് നീറുന്ന ചിന്തകളിലേക്ക് മനസ്സ് വീണ്ടും കൂപ്പ്കുത്തി.......

സ്റ്റേഷനുകൾ പലതും കടന്ന് പോയിരിക്കുന്നു. ഇറങ്ങാനുള്ള സ്റ്റേഷൻ അടുത്തപ്പൊ അവളും തയ്യാറായി. ഇതിനിടെ കൂടെ യാത്ര ചെയ്തിരുന്ന പലരും ഇറങ്ങിപ്പൊയ്ക്കഴിഞ്ഞിരുന്നു. ട്രെയിനിൽ നിന്നിറങ്ങി സ്റ്റേഷനു പുറത്തെത്തി. പുറത്ത് വെയിൽ കത്തുന്നു. ഒരു ഓട്ടോ വിളിച്ചു പോകേണ്ട സ്ഥലം പറഞ്ഞു. കുറച്ച് ദൂരം ചെന്നപ്പോൾ ഒരു വലിയ ഗേറ്റിനു മുൻപിൽ ഓട്ടൊ നിന്നു.  ഗേറ്റിനു മുകളിൽ ഒരു വലിയ ബോർഡ് ‘റീജ്യനൽ കാൻസർ സെന്റർ’...... ഇതായിരിക്കുമൊ തന്റെ ജീവിതയാത്രയുടെ അവസാന സ്റ്റേഷൻ എന്ന ചിന്തയോടെ അവൾ അകത്തേക്ക് നടന്നു.

2010, മേയ് 5

കപ്പ മത്തി

പരീക്ഷണത്തിനു വേണ്ട ചേരുവകൾ

കപ്പ                                                    -                   1/2 kg
മത്തി                                                  -                   3 വലുത്
തേങ്ങ ചിരകിയത്                             -                   1/2 മുറി
ചെറിയ ഉള്ളി                                     -                   5 എണ്ണം
പെരുംജീരകം                                    -                   1 ചെറിയ സ്പൂൺ
മുളക്പൊടി                                        -                   1 1/2 ടീസ്പൂൺ 
മഞ്ഞൾപൊടി                                   -                   1 ടീസ്പൂൺ
ഉപ്പ്, കറിവേപ്പില                              -                   ആവശ്യത്തിന്
വെളിച്ചെണ്ണ, കടുക്

പരീക്ഷിക്കേണ്ട വിധം

കപ്പ ഇടത്തരം കഷണങ്ങളായി മുറിച്ചത് ഒരു കുക്കറിൽ ഇടുക അതിനു മേലെ മത്തി നിരത്തി വെക്കുക. മുളക്പൊടി, മഞ്ഞൾപൊടി, പാകത്തിനു ഉപ്പ് എന്നിവ ചേർത്ത് വേവാൻ ആവശ്യമായത്ര വെള്ളവും ചേർത്ത് കുക്കർ അടച്ച് വേവിക്കുക(ഏകദേശം 2 വിസിൽ). മത്തിയുടെ മുള്ള് മാറ്റുക. കപ്പയും മത്തിയും കൂടെ നന്നായി ഉടച്ച് യോജിപ്പിക്കുക. തേങ്ങ ചിരകിയത്, പെരുംജീരകം, ചെറിയ ഉള്ളി, കുറച്ച് കറിവേപ്പില  എന്നിവ എല്ലാംകൂടെ വെള്ളം ചേർക്കാതെ നന്നായി അരക്കുക. അരപ്പ് കപ്പയിലേക്ക് ഒഴിക്കുക. ഒന്നു നന്നായി ചൂടാക്കുക. പാകത്തിനു ഉപ്പ് ചേർക്കുക. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും പൊട്ടിച്ച് ഇതിൽ ഒഴിക്കുക.

പാവ് ബാജി

പരീക്ഷണത്തിനു വേണ്ട ചേരുവകൾ

പാവ് ബൺ                               -                  2
ഉരുളക്കിഴങ്ങ്                             -                  2
ഗ്രീൻ പീസ്, കാരറ്റ്, ബീൻസ്,
കോളിഫ്‌ളവർ എല്ലാം കൂടെ     -                   1 കപ്പ്
സവാള അരിഞ്ഞത്                  -                   1 വലുത്
വെളുത്തുള്ളി ചതച്ചത്               -                   1 വലിയ സ്പൂൺ
കാപ്‌സിക്കം അരിഞ്ഞത്         -                   1ന്റെ പകുതി
തക്കാളി അരിഞ്ഞത്                 -                   1
മുളകുപൊടി                               -                   1/2 ടീസ്പൂൺ
മഞ്ഞൾപൊടി                          -                   1/2 ടീസ്പൂൺ
പാവ് ബാജി മസാല                 -                   2 ടീസ്പൂൺ
ഗരം മസാല                              -                   1 ടീസ്പൂൺ
ചെറുനാരങ്ങ                             -                    1
ഉപ്പ്                                            -                    പാകത്തിന്
വെണ്ണ                                       -                    100 ഗ്രാം(ആവശ്യത്തിന്)
മല്ലിയില                                   -                    ആവശ്യത്തിന്

പരീക്ഷിക്കേണ്ട വിധം

ഒരു പാനിൽ വെണ്ണ ചൂടാക്കി പാവ്ബൺ മുറിച്ച് അതിന്റെ ഉൾഭാഗം ചെറുതായി മൊരിയിക്കുക.





ഉരുളക്കിഴങ്ങ് പുഴുങ്ങി പച്ചക്കറികൾ വേവിച്ചതും ചേർത്ത്  ഉടയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി അതിൽ സവാള ചെറുതായി അരിഞ്ഞതും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, പാവ്ബാജി മസാല എന്നിവ ചേർക്കുക. ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന കാപ്‌സിക്കം, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. പിന്നീട് വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക. പാകത്തിന് ഉപ്പും ചേർക്കുക. അവസാനം ഗരംമസാലയും ചെറുനാരങ്ങാനീരും ചേർത്ത് വാങ്ങുക. അൽ‌പ്പം മല്ലിയില തൂവി കുറച്ച് വെണ്ണ മുകളിൽ ചുരണ്ടിയിടുക. ചൂടൊടെ പാവ് ബണ്ണിനോടൊപ്പം വിളമ്പാം